വാഷിംഗ്ടൺ ഡിസി: റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്. അമേരിക്കയിൽനിന്നും വെനസ്വേലയിൽനിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നതുൾപ്പെടെയുള്ള വിപുലമായ വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ധാരണയിലെത്തിയെന്നും ലെവിറ്റ് ഔദ്യോഗികമായി അറിയിച്ചു. കരാർ പ്രാബല്യത്തിൽ വരുന്നതോടെ, ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കും.
തിങ്കളാഴ്ച മോദിയും ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് നിർണായക തീരുമാനങ്ങൾ ഉണ്ടായത്. മോദി തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നു വിശേഷിപ്പിച്ച ട്രംപ്, ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുതിയ തലത്തിലേക്ക് എത്തിയതായി ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ വ്യക്തമാക്കി. ഇതിനു മറുപടിയായി, ഇന്ത്യൻ ഉത്പന്നങ്ങൾക്കു നികുതി കുറച്ച നടപടിയെ 140 കോടി ജനങ്ങൾക്ക് വേണ്ടിയുള്ള വലിയ നേട്ടമായി മോദിയും എക്സിൽ വിശേഷിപ്പിച്ചു.
കാർഷികമേഖലയ്ക്കു സംരക്ഷണമെന്ന്
അതേസമയം, അമേരിക്കയുമായുള്ള പുതിയ കരാറിൽ ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളായ കൃഷി, ക്ഷീര വ്യവസായം എന്നിവയ്ക്കു പൂർണ സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നു കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. ഈ മേഖലകളുടെ താത്പര്യങ്ങൾ ബലികഴിച്ചുകൊണ്ടുള്ള ഒരു വിട്ടുവീഴ്ചയും കരാറിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. റഷ്യ- യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കെ, ഇന്ത്യയുടെ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കു വഴിയൊരുക്കും. അതേസമയം, തങ്ങൾക്ക് ഇതേപ്പറ്റി വിവരമൊന്നുമില്ലെന്നായിരുന്നു റഷ്യൻ വൃത്തങ്ങളുടെ പ്രതികരണം.